ന്യൂയോർക്ക്: ചെങ്കടലിൽ ഹൂത്തി വിമതരെന്ന് കരുതി സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്ക. ഇറാൻ പിന്തുണയോടെ ആക്രമണം തുടരുന്ന ഹൂത്തി വിമതരെ ലക്ഷമിട്ടുള്ള നിരീക്ഷണത്തിനിടയിലാണ് അമേരിക്കൻ സൈന്യത്തിന് അമളി പറ്റിയത്. നാവിക സേനയുടെ എഫ് എ 18 വിമാനമാണ് പരീക്ഷണ പറക്കലിനിടയിൽ വെടിയേറ്റു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ എങ്ങനെയാണ് ഈ അബദ്ധം നടന്നത് എന്നതിന് ഇതുവരെ സൈന്യം പ്രതികരണം നൽകിയിട്ടില്ല.
അമേരിക്കൻ സൈനിക സേനയുടെ വാഹിനി കപ്പലിൽ നിന്നാണ് ഞായ്റാഴച വെടിയുത്തിർത്തത്. ഹൂതി വിമതരിൽ നിന്ന് വർദ്ധിച്ച് വരുന്ന ആക്രമണത്തിനെതിരെ പട്രോളിങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. വിർജീനിയ ആസ്ഥാനമായുള്ള ഓഷ്യാനിയ നാവിക ആസ്ഥാനത്തെ റെഡ് റൈപ്പേഴ്സ് സ്ക്വാഡിലെ സൂപ്പർ ഹോർണറ്റ് ജെറ്റ് വിമാനങ്ങളിലൊന്നിനാണ് വെടിയേറ്റത്. വെടിയേറ്റതിന് പിന്നാലെ സീറ്റുകൾ ഇജക്റ്റ് ചെയ്തതിനാൽ വലിയ പരിക്കുകളില്ലാതെ പൈലറ്റുമാർ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം രണ്ട് അമേരിക്കൻ യുദ്ധകപ്പലുകൾക്ക് നേരെയാണ് ഹൂത്തികളുടെ വ്യോമാക്രമണം ഉണ്ടായത്. ഇതിന് പുറമെ ഇസ്രയേൽ ഗാസയിൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ 100ലേറെ ചരക്കുകപ്പലുകൾ ഹൂത്തികളുടെ ആക്രമണം നേരിട്ടിരുന്നു.



