ജർമ്മനിയില്‍ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി: കുട്ടി ഉള്‍പ്പെടെ 2 മരണം, 68 പേർക്ക് പരിക്ക്

ബെർലിന്‍: ജർമ്മനിയില്‍ ക്രിസ്മസ് മാർക്കറ്റലുണ്ടായ കാർ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് കാർ ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാർ ഓടിച്ച സൗദി പൗപരനായ താലിബ് എന്ന വ്യക്തിയെ ജർമ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഭീകരാക്രമണ സാധ്യതയും പൊലീസ് മുന്നോട്ട് വെക്കുന്നുണ്ട്. അപകടത്തില്‍ 60 -ലേറെ പേർക്ക് പരിക്കേറ്റു. ഇതില്‍ 15 -ലേറെ പേരുടെ നില ഗുരുതരമാണ്.

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്താതെ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് പോയി.

ഇതാണ് ഭീകരാക്രമണ സാധ്യത സംശയിക്കാന്‍ കാരണം. നിരവധി ആംബുലന്‍സുകളും ഫയർ എഞ്ചിനുകളും സംഭവ സ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ 2006 മുതൽ ജർമ്മനിയിൽ കഴിയുന്ന സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഡോക്ടറെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും ഇത് ഒരു വലിയ ദുരന്തമാണ്. അദ്ദേഹം തനിച്ച് നടത്തിയ ആക്രമമാണ് ഇതെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നത്’ പ്രാദേശിക ഭരണാധികാരിയായ റെയ്‌നർ ഹാസെലോഫ് വ്യക്തമാക്കി.