‘ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയും’; രൂക്ഷ വിമര്‍ശനവുമായി സഭാ മുഖപത്രം ദീപിക

ട്ടയം: ബിജെപി നേതാക്കളായ പി സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക.

എഫ്‌സിആര്‍എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിന്റെ ഭീഷണികള്‍ ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക പറയുന്നു.

സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം പക്ഷേ ഇരുമ്പുമറയിലെ ഉന്‍മൂലനത്തെ വിമര്‍ശിച്ച മാര്‍പ്പപ്പയെ സ്റ്റാലിന്‍ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്. കേരളത്തിലെ കവലച്ചട്ടമ്പിമാര്‍ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്. അധികാര മുഷ്‌കില്‍ മനുഷ്യത്വത്തിന്റെ കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ചവര്‍ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് ഇപ്പോഴും കിടപ്പുണ്ടെന്നും കേരളത്തിലും ഇതിന് പ്രസക്തിയുണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

മാര്‍പാപ്പയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗത്തിലാണ് ഇരുവര്‍ക്കുമെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്. ‘ആഗോള തീവ്രവാദത്തിന്റേയും ഏകാധിപത്യങ്ങളുടെയും ക്രൂരതകള്‍ യാഥാര്‍ഥ്യമാണ്. പക്ഷേ, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വര്‍ഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടമ്പികളായാലും മറക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അമേരിക്കയുടെ യുദ്ധത്തെ മാത്രമല്ല, എല്ലാ യുദ്ധങ്ങളെയും മാര്‍പാപ്പ അപലപിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തനിക്ക് അധികാരവും സമ്പത്തും സൈന്യവുമുണ്ട്, ശബ്ദിക്കരുത് എന്നാണ് അര്‍ഥം. ഏകാധിപതികള്‍ കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വര്‍ഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ഇതേ ചോദ്യമാണ് ആവര്‍ത്തിക്കുന്നത്. ആള്‍ക്കൂട്ട വിചാരണ, അടിച്ചമര്‍ത്തല്‍, അതിനാവശ്യമായ നിയമങ്ങള്‍…. തുടങ്ങിയവയൊക്കെ ആവര്‍ത്തിക്കുമ്പോള്‍ അത് ബാധിക്കുന്നവര്‍ മിണ്ടാതിരുന്നോളണം. പാര്‍ലമെന്റില്‍പോലും ചര്‍ച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാന്‍, നിങ്ങള്‍ എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ… ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം… ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല’, മുഖപ്രസംഗത്തില്‍ പറയുന്നു.

‘ലിയോ പാപ്പ ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമല്ല തലയുയര്‍ത്തിയത്. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍വേണ്ടിയാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. അതിനു കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണെന്നു പറഞ്ഞു പാസാക്കുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങള്‍ നിലനില്‍ക്കേ, എഫ്‌സിആര്‍എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുത്’, ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.