പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പുറത്തുവന്ന ദൃശ്യങ്ങളിൽ പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും ഉൾപ്പെട്ടിട്ടുണ്ട്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വൃദ്ധയായ സ്ത്രീയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. മരണവീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും വന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്കും ഇവർ വന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിൽ പണം നൽകുകയുമായിരുന്നെന്നാണ് ആരോപണം.
ദൃശ്യങ്ങൾ പകർത്തിയവരെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ചിത്രീകരിച്ചവരുമായി ശോഭാ സുരേന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പണം ലഭിച്ച വയോധികയോട് ചോദിച്ചപ്പോൾ അവർ കൈ തുറന്ന് പണം കാണിച്ചുതന്നതായും പ്രവർത്തകർ പറഞ്ഞു. പാലക്കാട് നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പകർത്തിയത്. മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ബിജെപി സംഘം ശ്രമിച്ചതായും പ്രവർത്തകർ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
പണം വിതരണംചെയ്തത് കൂടാതെ, ഒരു ക്ഷേത്രത്തിന് 50,000 രൂപ നൽകിയതായും തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുകയാണെങ്കിൽ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.



