ആളുകളുടെ പ്രതികരണമല്ല, നമ്മുടെ മനോഭാവമാകണം നമ്മുടെ പ്രവൃത്തിക്കാധാരം

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: നാളെ രാത്രി അങ്ങ് മരിക്കുമെന്ന് അറിയിപ്പു കിട്ടിയാല്‍ എന്ത് ചെയ്യും?

ഗുരു പറഞ്ഞു: ഞാന്‍ അതിരാവിലെ ഉണരും, പ്രഭാത കൃത്യങ്ങള്‍ ചെയ്യും, പ്രാതല്‍ കഴിക്കും, എന്റെ ജോലികള്‍ ചെയ്ത് തീര്‍ക്കും, നാളെ ഞാന്‍ കാണാന്‍ തീരുമാനിച്ചവരെയെല്ലാം കാണും, അത്താഴം കഴിക്കും ഉറങ്ങും.

ഇതെല്ലാം പതിവായി ചെയ്യുന്നതല്ലേ? ശിഷ്യന്‍ ചോദിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു:

ഇതില്‍ കൂടുതലൊന്നും എനിക്ക് ചെയ്യാനില്ല.. വിശേഷാവസരങ്ങള്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്നവരും, ഏതുകാര്യവും ഏത് സമയത്തും സവിശേഷതയോടെ ചെയ്യുന്നവരും ഉണ്ട്. ആദ്യക്കൂട്ടര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഏതെങ്കിലും വിശിഷ്ടദിനങ്ങളുടെ കൂട്ട് വേണ്ടിവരും. എന്ത്‌ചെയ്താലും അത് ശ്രേഷ്ഠതയോടെ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രത്യേക സമയമോ ദിനമോ ആവശ്യമായി വരില്ല.

എത്ര ചെറിയ കര്‍മ്മമായാലും അതില്‍ അവരുടെ കയ്യൊപ്പുണ്ടാകും. നല്ല നേരം നോക്കി കാത്തിരിക്കുന്നവര്‍ തങ്ങളുടെ ആയുസ്സിന്റെ നല്ലൊരു ഭാഗവും കാഴ്ചക്കാരായി നോക്കിനില്‍ക്കും. സൃഷ്ടിപരമായതൊന്നും അവരില്‍ നിന്നുമുണ്ടാകില്ല.

ലഭിക്കുന്ന നേട്ടങ്ങള്‍ക്കനുസരിച്ചോ, പ്രതിഫലത്തിനനുസരിച്ചോ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ടാകരുത്. ആളുകളുടെ പ്രതികരണമല്ല, നമ്മുടെ മനോഭാവമാകണം നമ്മുടെ പ്രവൃത്തിക്കാധാരം

– ശുഭദിനം.