കൊലക്കേസില്‍ ജാമ്യം നേടി പുറത്തുവന്നു ; ഗുണ്ടാനേതാവ് അലുവ അതുലിനെ വഴിയിലിട്ട് വെട്ടിക്കൊന്നു

കൊല്ലം: കൊലപാതക കേസില്‍ അറസ്റ്റിലായി ജാമ്യം നേടി പുറത്തുവന്ന ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി.

ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുല്‍ ജാമ്യം നേടി ജയിലില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. കരുനാഗപ്പള്ളിയ്ക്കടുത്ത് വെച്ച്‌ ആളില്ലാത്ത സ്ഥലത്തുവെച്ച്‌ കാറിടിച്ചിട്ട ശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. കടത്തൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് കൃത്യം നടത്തിയത്. പട്ടാപ്പകല്‍ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാത പണി നടക്കുന്ന സ്ഥലത്ത് വെച്ച്‌ ജാമ്യം നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതുലിന്റെ കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് വന്ന അക്രമിസംഘം ആളില്ലാത്ത സ്ഥലത്തേക്ക് ഇടിച്ചു കയറ്റിയ ശേഷം പിന്തുടര്‍ന്നുവന്ന കാര്‍ റോഡിന് മദ്ധ്യത്തില്‍ നിര്‍ത്തിയ ശേഷമാണ് ചാടിയിറങ്ങി െവട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിം സന്തോഷ് കൊലപ്പെടുത്തി ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അലുവാ അതുലും കൊല്ലപ്പെടുന്നത്.

ഹരിയാന രജിസ്‌ട്രേഷനില്‍ എത്തിയ വാഹനത്തിലായിരുന്നു അക്രമികള്‍ വന്നത്. വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്നാണ് കരുതുന്നത്. അതുലിന്റെ കാര്‍ ചേസ് ചെയ്ത് വന്ന ശേഷം അത് വഴി സൈഡിലേക്ക ഇടിച്ചു കയറ്റിയ ശേഷമായിരുന്നു ആക്രമണം. അതേസമയം ആരാണ് കൃത്യം നടത്തിയിരിക്കുന്നതെന്നോ എന്തിനാണ് കൊലപ്പെടുത്തയതെന്നോ വ്യക്തമായിട്ടില്ല. വാഹനം അപകടത്തില്‍ പെടുത്തി മിനിറ്റുകള്‍ മാത്രമെടുത്താണ് കൃത്യം നടത്തി അക്രമിസംഘം മടങ്ങിയത്. ഈ സമയത്തെല്ലാം ഇവര്‍വന്ന വാഹനം വഴിയില്‍ കിടന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികമായ വിവരം.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതുല്‍ പ്രതിയായ ഗുണ്ടാനേതാവ് ജിംസന്തോഷ് കൊല്ലപ്പെട്ട സംഭവം 2025 മാര്‍ച്ച്‌ 27നാണ് നടന്നത്. 2024 നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡിലായ സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെ സ്വന്തം വീടിനുള്ളിലിട്ടു തന്നെ കൊലപ്പെടുത്തുകയായിരുന്നു. സ്‌ഫോടകവസ്തു വീട്ടില്‍ എറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷമായിരുന്നു ജിം സന്തോഷിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ കയറി മാതാവ് ഓമനയുടെ മുന്നിലിട്ടായിരുന്നു അതുലും സംഘവും സന്തോഷിനെ വെട്ടിക്കൊന്നത്.

കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ അതുലിനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ പതിനാറിനായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടിരുന്നു. ആലുവയില്‍ വാഹനപരിശോധനയ്ക്കിടെ കുഞ്ഞിനെയും ഭാര്യയെയും വഴിയില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് അതുലിനെ പിടികൂടുന്നത്. ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്.