തിരുവനന്തപുരം: കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്.
ഇരുവരുടേയും മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിയറ്റ്‌നാം കപ്പലിലെ ജീവനക്കാർ ബോട്ടിലുണ്ടായിരുന്ന 9 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലിലാണ് വിയറ്റ്നാമിലെ നിന്നുള്ള കപ്പലിടിച്ചത്. കൊല്ലത്തുനിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. രാത്രിയിൽ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ഇടിച്ചുകയറുകയായിരുന്നു.
പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് കപ്പലെത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഷിപ്പിങ് ഡയറക്ടറല്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



