കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ് ആസ്ഥാനമായുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കൊല്‍ക്കത്ത നഗരത്തെ വിറപ്പിച്ചത്.
നഗരത്തിലെ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇടുങ്ങിയ തെരുവുകളുള്ള പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ മേഖലകളില്‍ ജനങ്ങള്‍ വലിയ പേടിയോടെയാണ് കഴിഞ്ഞത്. മൊബൈല്‍ ഫോണുകളില്‍ എർത്ത് ക്വേക്ക് അലേർട്ട് സന്ദേശങ്ങള്‍ എത്തിയതോടെ പലരും ഫ്ലാറ്റുകളില്‍ നിന്നും കെട്ടിട സമുച്ചയങ്ങളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.
കേന്ദ്രമന്ത്രി സുകാന്ത മജൂംദാർ പങ്കെടുത്ത പൊതുപരിപാടിക്കിടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹം പ്രകമ്ബനത്തെ തുടർന്ന് അല്പനേരം പ്രസംഗം നിർത്തിവെച്ചു. ഏതാനും സെക്കൻഡുകള്‍ മാത്രമാണ് ഭൂചലനം നീണ്ടുനിന്നതെങ്കിലും ഇതിന്റെ ആഘാതം മിനിറ്റുകളോളം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫാനുകളും ഇരുന്നിരുന്ന കസേരകളും താനേ ആടുന്നത് കണ്ടതായി കൊല്‍ക്കത്ത സ്വദേശിനിയായ ഒരു വയോധിക മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



