ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച് ഇസ്രായേല്‍. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി.
ടെഹ്‌റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതല്‍ എന്ന നിലയില്‍ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, അനിവാര്യമല്ലാത്ത തൊഴിലിടങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകള്‍ ഒഴിവാക്കണമെന്നും ബങ്കറുകള്‍ക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. “ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതല്‍ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.



