ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; കണ്ണൂരില്‍ വ്യാപക അക്രമം

കണ്ണൂരില്‍ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തില്‍ വ്യാപക ആക്രമണം.

കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങള്‍ അരങ്ങേറി. കണ്ണൂർ കോടിയേരിയില്‍ കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി തീയിട്ട് നശിപ്പിച്ചു. പിന്നില്‍ സിപിഐഎം പ്രവർത്തകരെന്നാണ് കോണ്‍ഗ്രസ്‌ ആരോപണം. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ്‌ ഭവൻ നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി. രാജാസ് ഹയർ സെക്കണ്ടറി സ്കൂളില്‍ കെ എസ് യു സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു, ചെണ്ടയാടും കൊടിമരം നശിപ്പിച്ചു.

ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെയും കല്ലേറ് നടത്തി.