റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ആംബുലൻസ് തകര്‍ന്നുവീണു; 7 പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാർഖണ്ഡിലെ ചാത്ര ജില്ലയിലെ സിമാരിയക്ക് സമീപം റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർ ആംബുലൻസ് തകർന്ന് ഏഴ് മരണം.

റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഈ സംഭവം സ്ഥിരീകരിച്ചു.

ഡിജിസിഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്‌, റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടൻ ചാർട്ടർ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ തകർന്ന സ്ഥലത്ത് തിരച്ചില്‍, രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം അനുസരിച്ച്‌ ആരെയും രക്ഷിക്കാൻ സാധിച്ചിട്ടില്ല. സംഭവത്തില്‍ എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു.

എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകള്‍ പറയുന്നു. കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് വിമാനം വഴിമാറി പറക്കാൻ അനുമതി തേടിയിരുന്നെന്ന് അധികൃതർ അറിയിച്ചു.

കൊടുംകാട്ടിനുള്ളിലേക്ക് വിമാനം വീണ് തകരുകയായിരുന്നു എന്നാണ് വിവരം. ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, രോഗിയായ സഞ്ജയ് കുമാർ, ഡോ വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് മരിച്ചത്. ഡല്‍ഹി കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ്ബേർഡ് എന്ന ഓപ്പറേറ്ററുടേതാണ് തകർന്ന എയർ ആംബുലൻസ്. ഇവർക്ക് ആറ് എയർക്രാഫ്റ്റുകളുണ്ട്. അവയിലൊന്നാണ് തകര്‍ന്നത്.

അപകടത്തില്‍പ്പെട്ട വിമാനം റെഡ്ബേർഡ് എയർവേയ്‌സിന്റെ VT-AJV എന്ന എയർ ആംബുലൻസാണ്. റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ദൗത്യത്തിലായിരുന്ന ഇത്, സ്ഥിരമായി മെഡിക്കല്‍ ഒഴിപ്പിക്കല്‍ സേവനങ്ങള്‍ നടത്തിയിരുന്നു. റാഞ്ചിയില്‍ താവളമാക്കിയിരുന്ന റെഡ്ബേർഡ് എയർവേഴ്‌സിന്റെ രണ്ട് എയർ ആംബുലൻസുകളില്‍ ഒന്നായിരുന്നു ഇത്; മറ്റൊന്ന് VT-RAM ആണ്.

വൈകുന്നേരം ഏകദേശം 7:11-ന് റാഞ്ചിയില്‍ നിന്ന് പറന്നുയർന്ന വിമാനം, ഏകദേശം 23 മിനിറ്റിനുശേഷം 7:34-ഓടെ അറ്റാലി പ്രദേശത്തിന് സമീപം വെച്ച്‌ എയർ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്തി.

സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച്‌, പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം അടുത്ത എയർ ട്രാഫിക് കണ്‍ട്രോള്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഫ്ലൈറ്റിന്റെ നിയന്ത്രണം ഔദ്യോഗികമായി കൈമാറുകയും ചെയ്‌തു.

എന്നാല്‍ പിന്നീട് ഈ ബന്ധം നഷ്‌ടപ്പെടുകയും വിമാനത്തിന് റാഞ്ചി വിമാനത്താവളവുമായി തിരികെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുകയുമായിരുന്നു. വാരണാസിയിലെ (VEBN) എയർ ട്രാഫിക് കണ്‍ട്രോള്‍ രേഖകള്‍ പ്രകാരം, നിശ്ചയിച്ച കൈമാറ്റത്തിന് ശേഷം വിമാനം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യോമയാന അധികാരികളില്‍ ഉടനടി ആശങ്കയുണ്ടാക്കുകയും വിമാനം കണ്ടെത്താൻ അടിയന്തര നടപടികള്‍ ആരംഭിക്കാനും വഴിയൊരുക്കിയിരുന്നു.

ആശയവിനിമയം നഷ്‌ടപ്പെട്ടതിന് പിന്നാലെ, അടിയന്തര പ്രോട്ടോക്കോള്‍ പ്രകാരം റെസ്ക്യൂ കോർഡിനേഷൻ സെന്റർ സജീവമാക്കി. സംസ്ഥാന അധികാരികളെ അറിയിക്കുകയും വിമാനം അവസാനമായി കണ്ടെത്താനായ പ്രദേശത്തേക്ക് തിരച്ചില്‍, രക്ഷാപ്രവർത്തന ടീമുകളെ വിന്യസിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ ടീമിനെ അയച്ചതായി ഡിജിസിഎ അറിയിച്ചു.

രോഗിയുടെ കുടുംബമാണ് എയർ ആംബുലൻസ് ഏർപ്പാട് ചെയ്തതെന്ന് റാഞ്ചിയിലെ ദേവ്കമല്‍ ആശുപത്രിയുടെ സിഇഒ അനന്ത് സിൻഹ പറഞ്ഞു. “ഫെബ്രുവരി 16ന് 65 ശതമാനം പൊള്ളലേറ്റ രോഗിയായ സഞ്ജയ് കുമാർ (41) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി കുടുംബം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവർ തിങ്കളാഴ്ച ഒരു എയർ ആംബുലൻസ് ഏർപ്പാട് ചെയ്തു. രോഗി തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.