‘പാസ്പോര്‍ട്ടില്ല, ഇന്ത്യയിലെത്തുന്ന സമയം പറയാനാകില്ല’: ബോംബെ ഹൈക്കോടതിയെ അറിയിച്ച്‌ വിജയ് മല്യ

ലണ്ടന്‍: ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള കൃത്യമായ സമയം അറിയിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ച്‌ വ്യവസായി വിജയ് മല്യ.

പാസ്പോർട്ട് റദ്ദാക്കിയതും വെയില്‍സില്‍ നിന്നും പുറത്തുകടക്കുന്നതിന് വിലക്കുള്ള യുകെ കോടതി ഉത്തരവും ചൂണ്ടിക്കാട്ടിയായിരുന്നു മല്യയുടെ സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചിനാണ് മല്യ തൻ്റെ അഭിഭാഷകൻ അമിത് ദേശായി വഴി സത്യവാങ്മൂലം സമർപ്പിച്ചത്.

താൻ നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച ഉത്തരവിനെയും നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളി നിയമത്തിൻ്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുള്ള മല്യയുടെ ഹരജികള്‍ നിലനിർത്തിക്കൊണ്ട് വിചാരണ നേരിടാൻ ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സത്യവാങ്മൂലം നല്‍കിയത്.

തനിക്കെതിരെയുള്ള നിയമനടപടികള്‍ സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതോടെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പ തട്ടിച്ചാണ് മല്യ 2016ല്‍ രാജ്യം വിട്ടത്.