വി എസിന്റെ മുൻ പിഎ. എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡി‌എഫ്‌ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര മലമ്പുഴയില്‍ നാളെ എത്തുമ്പോള്‍ ഇവിടെ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തില്‍ സുരേഷ് പങ്കെടുക്കുമെന്നാണ് വിവരം. പുതുയുഗയാത്രയില്‍ പങ്കെടുക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നേരത്തെ എ സുരേഷ് പറഞ്ഞിരുന്നു.

മലമ്പുഴയില്‍ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ച‌ർച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായല്ല യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കാൻ സുരേഷ് താല്‍പര്യം പ്രകടിപ്പിച്ചത്. നിലവില്‍ യുഡിഎഫിന് വേരോട്ടം കുറവുള്ള മണ്ഡലമാണ് മലമ്പുഴ. വി എസ് അച്യുതാനന്ദൻ വിജയിച്ച അവസാന തിരഞ്ഞെടുപ്പായ 2016ല്‍ കോണ്‍ഗ്രസിന് ഇവിടെ 35,333 വോട്ടുകളാണ് ലഭിച്ചത്. എ പ്രഭാകരൻ വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35,444 വോട്ടും. രണ്ട് തവണയും പാർട്ടി ബിജെപിക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് എത്തിയത്.