വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും ശക്തി ചോര്‍ന്നു പോകുമ്പോള്‍ ഊര്‍ജ്ജമാകാനും ജീവിതത്തില്‍ ഒരാള്‍ ആവശ്യമാണ്

ശക്തമായ കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. മലപോലെ ഉയര്‍ന്നുവന്ന തിരമാലയില്‍ പെട്ട് കപ്പല്‍ ചെരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്ക് വീണു.

പലതവണ മുങ്ങിത്താണും വീപ്പയില്‍ പിടിച്ചുകിടന്നും കുറെ നേരം ജീവനോട് മല്ലിടിച്ചു കിടന്നു. അധികം വൈകാതെ കടല്‍ ശാന്തമായി. കപ്പലിലുളള മറ്റുയാത്രക്കാര്‍ അയാളെ പിടിച്ചു കയറ്റി.

അവര്‍ അയാളോട് ചോദിച്ചു. ഈ അവസ്ഥയില്‍ താങ്കളെങ്ങിനെ പിടിച്ചു നിന്നു. അയാള്‍ പറഞ്ഞു: എന്റെ മക്കള്‍ എന്നെ വിളിക്കുന്ന സ്വരം എനിക്ക് കേള്‍ക്കാമായിരുന്നു. എനിക്ക് തിരിച്ചുവരാതിരിക്കാന്‍ കഴിയുമയിരുന്നില്ല.

സ്‌നേഹിക്കാന്‍ ആളുണ്ട് എന്നതാണ് തുടര്‍ന്നും ജീവിക്കാനുളള കാരണം. അങ്ങനെയൊരാളില്ലെങ്കില്‍ പിന്നെ ജീവിതം ഒരു കുമിളപോലെയാകും.. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.

പ്രശ്‌നങ്ങളും ഭീകരതയും കൊണ്ടല്ല ആളുകള്‍ തങ്ങളുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടുന്നത്. പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്തതുകൊണ്ടുമാണ്. അങ്ങനെയൊരാളെ ജീവിതത്തില്‍ കണ്ടെത്തണം. തുടങ്ങിയിടത്തേക്ക് തിരിച്ചെത്താനും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും എല്ലാ ശക്തിയും ചോര്‍ന്നുപോകുമ്പോള്‍ ഊര്‍ജ്ജമാകാനും ആ ഒരാള്‍ നിര്‍ബന്ധമാണ്.

തകരാതിരിക്കാനും തിരിച്ചുവരാനും കാരണക്കാരനാകുന്ന ഒരാള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഒരാവശ്യമാണ്.

അങ്ങനെയൊരാള്‍ ഒരു സ്ഥിരനിക്ഷേപമാണ്. സ്‌നേഹമെന്ന സ്ഥിരനിക്ഷേപം.

– ശുഭദിനം