175 കോടിയുടെ അഴിമതി: ചൈനീസ് മുൻമന്ത്രി താങ് യിജുന് ജീവപര്യന്തം തടവ്, സ്വത്തുക്കള്‍ കണ്ടുകെട്ടി

അഴിമതിക്കേസില്‍ ചൈനീസ് മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. മുൻമന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന് വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.

2006 നും 2022 നും ഇടയില്‍ താങ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായിട്ടാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി കണ്ടെത്തിയത്.പ്രസിഡന്റ് ഷി ജിൻപിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളില്‍ കുടുങ്ങുന്ന പ്രമുഖനാണ് മുൻമന്ത്രിയായ താങ് യിജുൻ. ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുൻ 2020ലാണ് മന്ത്രിയായത്. 2024 ല്‍ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് താങ് യിജുനെ കമ്യൂണിസ്റ്റ്‌ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

എനർജി മാനേജ്മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്ക് എതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. കഴിഞ്ഞവർഷം 65 ഉന്നതരാണ് അഴിമതിക്കേസില്‍ കുടുങ്ങിയത്. യുഎസിന് ആണവ രഹസ്യങ്ങള്‍ കൈമാറിയതിന്റെ പേരില്‍ സൈനിക ജനറല്‍ ഷാങ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.