യുദ്ധ വിമാനങ്ങളും, കപ്പലുകളും മിഡില്‍ ഈസ്റ്റിലേക്ക്; ഇറാനെതിരെ യുഎസ് യുദ്ധത്തിന് തയാറെടുക്കുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി യുഎസ് ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

അമേരിക്കയുടെ യുദ്ധവിമാനവാഹിനി കപ്പലായ അര്‍മാഡ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും ട്രംപ് വ്യക്തമാക്കി.

ഇറാനെ ലക്ഷ്യം വെച്ച്‌ പോകുന്ന ധാരാളം കപ്പലുകള്‍ തങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ല, ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങള്‍ അവയെ വളരെ സൂക്ഷ്മമായ നിരീക്ഷിക്കുന്നുണ്ട്. ഇറാനില്‍ അവയൊന്നും ഉപയോഗിക്കേണ്ടതായി വരില്ലായിരിക്കും, ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച്‌ മടങ്ങവെ ട്രംപ് പറഞ്ഞു.

യുഎസിന്റെ എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധവിമാനവാഹിനി കപ്പലും നിരവധി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലേക്ക് എത്തും. മേഖലയില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാനാണ് നീക്കമെന്നും ട്രംപ് അറിയിച്ചു.

യുഎസിന്റെ എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഇതിനോടകം തന്നെ മേഖലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സൈനിക വിമാനത്താവളത്തില്‍ ഇവ എത്തിച്ചേരുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിരുന്നു. ഖത്തര്‍, ഇസ്രായേല്‍ എന്നിവയ്ക്ക് സമീപമായാണ് യുഎസിന്റെ കപ്പല്‍ വിന്യാസം. അതിനിടെ. ദോഹയുടെ ആവശ്യപ്രകാരം 12 സ്‌ക്വാഡ്രണില്‍ നിന്ന് ആര്‍എഎഫ് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റുകള്‍ യുകെ ഖത്തറിലേക്ക് അയക്കും.

അതേസമയം, യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി പുറത്തുവിടുന്ന വിവരപ്രകാരം ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ 5,002 പേര്‍ മരിച്ചു. ഇതില്‍ 4,716 പ്രതിഷേധക്കാരും, 203 പോലീസുകാരും, 43 കുട്ടികളും, 40 സാധാരണക്കാരും ഉള്‍പ്പെടുന്നു.