മലപ്പുറം തൊടിയപുലത്ത് 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പതിനാറുകാരനായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാണിയമ്പലത്തിനടുത്ത് റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ 16കാരനായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.ഇന്നലെ രാവിലെ 9.30ന് കുട്ടി സ്കൂളിനടുത്ത് ബസിറങ്ങിയിരുന്നു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. യൂണിഫോമില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാർഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരന് മൊഴി നല്കി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.
അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 16കാരന് നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.



