സിറിയയില്‍ വൻ അമേരിക്കൻ വ്യോമാക്രമണം; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കൻ സേന വൻ വ്യോമാക്രമണം നടത്തി.

ഞായറാഴ്ച അർധരാത്രിയോടെ നടന്ന ഈ മിന്നലാക്രമണത്തില്‍ നിരവധി ഭീകരതാവളങ്ങള്‍ തകരുകയും ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം പല്‍മൈറയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ മൂന്ന് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് യുഎസ് ഈ നടപടി സ്വീകരിച്ചത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സെൻട്രല്‍ കമാൻഡ് ആണ് ആക്രമണം ഏകോപിപ്പിച്ചത്. ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി സിറിയയിലുടനീളമുള്ള ഭീകരരുടെ ആയുധപ്പുരകളും താവളങ്ങളും തകർത്തു. “ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാല്‍, ലോകത്തെവിടെയാണെങ്കിലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി വധിക്കും” – ആക്രമണത്തിന് പിന്നാലെ യുഎസ് സെൻട്രല്‍ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.

2025 ഡിസംബർ 13-ന് പല്‍മൈറയില്‍ വെച്ച്‌ ഐഎസ് നടത്തിയ ചതിപ്രയോഗത്തില്‍ രണ്ട് യുഎസ് സൈനികരും (ഐയവ നാഷണല്‍ ഗാർഡ് അംഗങ്ങള്‍) ഒരു സിവിലിയൻ ഇന്റർപ്രെറ്ററും കൊല്ലപ്പെട്ടിരുന്നു. സർജന്റ് എഡ്ഗർ ബ്രയാൻ ടോറസ്-ടോവർ, സർജന്റ് വില്യം നഥാനിയേല്‍ ഹോവാർഡ്, അയാദ് മൻസൂർ സകത്ത് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ ഡിസംബർ 19-നും യുഎസ് സിറിയയില്‍ 70-ഓളം ഐഎസ് കേന്ദ്രങ്ങള്‍ തകർത്തിരുന്നു. അതിന്റെ രണ്ടാം ഘട്ടമായാണ് ഈ വർഷത്തെ ആദ്യ പ്രഹരം ഞായറാഴ്ച നടന്നത്. സിറിയയില്‍ പ്രസിഡന്റ് ബഷാർ അല്‍ അസദ് 2024 ഡിസംബറില്‍ പുറത്തായതിന് ശേഷം വന്ന പുതിയ ഭരണകൂടവുമായി സഹകരിച്ചാണ് യുഎസ് ഇപ്പോള്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നത്. നേരത്തെ കുർദിഷ് സേനയുമായി മാത്രമായിരുന്നു സഹകരണമെങ്കില്‍, ഇപ്പോള്‍ സിറിയൻ ഔദ്യോഗിക സർക്കാരുമായി ചേർന്ന് ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഈ മാസം ആദ്യം ബ്രിട്ടനും ഫ്രാൻസും സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു.