ഒരു പ്രഭാതം കൂടി കാണാന്‍ പറ്റുന്നതും ശുദ്ധവായു ശ്വസിക്കുന്നതുമെല്ലാം നമ്മുടെ അനുഗ്രഹങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കട്ടെ

തന്റെ മകന് ഉടുപ്പുകളും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ അവനെ ശ്രദ്ധിച്ചത്.

അവന്‍ ദൈന്യതയോടെ ചോദിച്ചു: എന്നെ ഒന്ന് സഹായിക്കുമോ? എനിക്ക് ധരിക്കാന്‍ വസ്ത്രമില്ല. അയാള്‍ തന്റെ മകനോട് ചോദിച്ചു: നിനക്ക് വാങ്ങിയ ഉടുപ്പുകളില്‍ കുറച്ച് ഞാന്‍ ഇവന് കൊടുത്തോട്ടെ.

ആ കുഞ്ഞിന് പൂര്‍ണ്ണസമ്മതമായിരുന്നു. കിട്ടിയ വസ്ത്രങ്ങളുമായി അവന്‍ തന്റെ വീട്ടിലേക്ക് നടന്നു.

മാസങ്ങള്‍ക്ക് ശേഷം അയാള്‍ ആ ബാലനെ അന്വേഷിച്ച് അതേ സ്ഥലത്തെത്തി. അവനെ വിളിച്ചുകൊണ്ടുവന്ന് കാറിലുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും ചെരിപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം കൊടുത്തു.

അവന്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങയുടെ മകന് ഇതൊന്നും വേണ്ടേ? അയാള്‍ പറഞ്ഞു: എന്റെ മകന്‍ കുറച്ച് ദിവസം മുമ്പ് മരിച്ചുപോയി. ഇതെല്ലാം നി്‌ന്നെ ഏല്‍പ്പിക്കാനാണ് പറഞ്ഞത്. സമ്പത്തില്ലെങ്കിലും നീ അനുഗ്രഹീതനാണ് കുഞ്ഞേ.. അയാള്‍ നിറഞ്ഞകണ്ണുകളോടെ തിരിച്ചുപോയി.

അനുഗ്രഹങ്ങളെ പുനര്‍നിര്‍വചിക്കുന്നത് നല്ലതാണ്. ത്രാസുകൊണ്ടും നാഴികൊണ്ടുമൊന്നും അളക്കാന്‍ പറ്റാത്തവയേയും അനുഗ്രഹങ്ങളുടെ പട്ടികയില്‍ ചേര്‍ക്കണം. ക്ഷയിക്കാത്ത ആരോഗ്യവും നിലനില്‍ക്കുന്ന ഓര്‍മ്മശക്തിയും നഷ്ടപ്പെടുത്താത്ത ബന്ധങ്ങളും അനശ്വരമായ അനുഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം.

ആഗ്രഹിച്ചി്ട്ടും ലഭിക്കാത്തവയെ മാത്രം അനുഗ്രഹങ്ങളായി വ്യാഖ്യാനിച്ച് അവയുടെ നഷ്ടദുഖത്തില്‍ ജീവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാതെ നമ്മില്‍ വന്നുചേരുന്ന ശുഭദിനങ്ങളെ ഒരിക്കലും ആസ്വദിക്കാനാകില്ല.

ഒരു പ്രഭാതം കൂടി കാണാന്‍ പറ്റുന്നതും ഒരു ദിനം കൂടി പ്രശ്‌നരഹിതമായി കടന്നുപോകുന്നതും ശുദ്ധവായു ശ്വസിക്കുന്നതും സംസാരിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം നമ്മുടെ സന്തോഷാനുഭൂതികളുടെ പട്ടികയില്‍ ഇടം പിടിക്കട്ടെ

– ശുഭദിനം.