ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനം നടന്നത്. വാഹനങ്ങള്‍ക്ക് തീപിടിച്ചു.
അഗ്നിശമനസേനയും സുരക്ഷാ സേനയും സ്ഥലത്തെത്തി. ആളുകളെ ഒഴിപ്പിക്കുന്നു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഒൻപത് പേർ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിക്കുന്നുണ്ട്. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്ബര്‍ ഗേറ്റിന് സമീപമുള്ള ഒരു കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചതായും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബര്‍ 1 ന് സമീപം ഒരു കാറില്‍ സ്‌ഫോടനം നടന്നതായി ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നു എന്ന് ഡല്‍ഹി അഗ്നിശമനസേന ഓഫീസര്‍ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ സംശയിക്കുന്നു. എന്നിരുന്നാലും കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് അഗ്‌നിശമന സേനാംഗങ്ങളും 15 സിഎടി ആംബുലന്‍സുകളും സ്ഥലത്തെത്തി.
സമീപത്തുള്ള മൂന്ന് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു, അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്ബ് അവയെല്ലാം കത്തിനശിച്ചു. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം നാശനഷ്ടങ്ങള്‍ വ്യാപകമാണെന്നും ഉപരിപ്ലവമല്ലെന്നുമാണ് സൂചന. ചെങ്കോട്ടയ്ക്കടുത്തുള്ള പഴയ ഡല്‍ഹിയുടെ സമീപ പ്രദേശങ്ങള്‍ ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പ്രദേശത്ത് എത്തി. സ്‌ഫോടനം നടന്ന സ്ഥലം അവര്‍ വളഞ്ഞിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് ഗതാഗതം തിരിച്ചുവിട്ടു. നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര സംഘടനയെ പോലീസ് പിടികൂടി 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം സംഭവിക്കുന്നത്.
കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സ്‌ഫോടനത്തിന് ശേഷം ഡല്‍ഹിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി എല്‍എന്‍ജെപി ആശുപത്രിയില്‍ വൃത്തങ്ങള്‍ അറിയിച്ചു.



