അമ്മയായ മറിയത്തിൻ്റെ വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തിൽ നിന്ന് രക്ഷിക്കുന്നതിൽ മാതാവിൻ്റെ സഹായമുണ്ടായിട്ടില്ലെന്ന് വത്തിക്കാൻ. കത്തോലിക്കർ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്ന് ഇപ്പോഴത്തെ ലിയോ പതിനാലാമൻ മാപ്പാപ്പ അംഗീകരിച്ച പുതിയ ശാസനത്തിൽ പറയുന്നു. വിശ്വാസതിരുസംഘമാണ് മറിയയെ രക്ഷകയായി കാണേണ്ടതില്ലെന്ന രേഖ തയ്യാറാക്കി പാപ്പായ്ക്ക് സമർപ്പിച്ചത്.
വർഷങ്ങളായി സഭയ്ക്കുള്ളിൽ നടന്നിരുന്ന തർക്കങ്ങൾക്കാണ് ഇതോടെ തീർപ്പായത്. യേശു മാത്രമാണ് ലോകരക്ഷകനെന്ന് ഇപ്പോഴാണ് സഭയ്ക്ക് ബോധ്യമായത്. അത് അടിവരയിട്ട് പറയുകയാണ് പാപ്പ.
‘ സഹരക്ഷക എന്ന പദവി ഉചിതമല്ല. ഈ പദവി ആശയക്കുഴപ്പമുണ്ടാക്കുന്നു. ക്രിസ്തീയ വിശ്വാസങ്ങളിൽ ഇത് പൊരുത്തപ്പെടുന്നതുമല്ല.’
ഇതൊക്കെ കത്തോലിക്ക സഭയുടെ പുതിയ കണ്ടുപിടുത്തമായാണ് നമുക്ക് തോന്നുക. ക്രൂശുമരണത്തിലൂടെ യേശു ലോകജനതയുടെ രക്ഷകനായി മാറി എന്ന് സഭ വിശ്വസിക്കുന്നുണ്ട്. ” നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശു എന്ന നാമമല്ലാതെ വേറൊരു നാമവുമില്ല.” മദ്ധ്യസ്ഥനും ക്രിസ്തു മാത്രം. ഇതിനിടയിൽ മറിയെ സഹരക്ഷകയായി കൊണ്ടു നടക്കുന്നതിൽ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്കും എതിർപ്പുണ്ടായിരുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. മറിയയെ അര ദൈവമായി പരിഗണിച്ചിരുന്നതിൽ വിശ്വാസതിരുസംഘത്തിന് നേരത്തെ എതിർപ്പുണ്ടായിരുന്നു.
ഏതായാലും പുതിയ പാപ്പയുടെ നിലപാടുകൾ വന്നതോടെ മറിയയുടെ കാര്യത്തിൽ തീരുമാനമായി. മനുഷ്യരെ വിശുദ്ധരായി പ്രഖ്യാപിക്കൽ, വിഗ്രഹാരാധന, കാക്കത്തൊള്ളായിരം മദ്ധ്യസ്ഥന്മാർ, കുമ്പസാരം, ശിശുസ്നാനം, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, പണം വാങ്ങി പ്രാർത്ഥിക്കൽ, പൗരോഹിത്യം, പെരുനാളുകൾ, ഒരു പാട് പുണ്യവാളന്മാർ ഇതൊക്കെ ബൈബിളിന് വെളിയിൽ നിന്നും കടം കൊണ്ടതാണ്. പടിപടിയായി അന്ധവിശ്വാസങ്ങളെ കത്തോലിക്ക സഭ പുറന്തള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.



