ഓടനാവട്ടം (കൊല്ലം): പത്തനംതിട്ട അടൂരില്‍ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളില്‍ ഒരാളെ കൊല്ലം മുട്ടറ മരുതിമലയുടെ അടിവാരത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടാമത്തെ പെണ്‍കുട്ടി സമീപത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. അടൂർ കടമ്ബനാട് മേപ്പറത്ത് ഇടുപ്പര വീട്ടില്‍ വിനുവിന്റെയും ദീപയുടെയും മകള്‍ മീനുവാണ് (13) മരിച്ചത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തില്‍ സുകുവിന്റെ മകള്‍ ശിവർണയെ (14) മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇരുവരും മലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടിയതാകാമെന്ന് പൂയപ്പള്ളി പൊലീസ് പറഞ്ഞു.
സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരമുള്ളതാണ് മരുതിമല. ഇന്നലെ വൈകിട്ട് നാലരയോടെ മലയുടെ സമീപത്തെ മുട്ടറ ഗവ. സ്കൂള്‍ പരിസരത്തു നിന്ന് പ്രദേശവാസിയായ യുവാവ് മൊബൈലില്‍ മലയുടെ ചിത്രം പകർത്താനായി സൂം ചെയ്തു. അതിലൂടെ മലയുടെ മുകളില്‍ സുരക്ഷാവേലിക്ക് പുറത്ത് രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നതായി കണ്ടു.
സംശയം തോന്നിയ യുവാവ് പ്രദേശവാസികളെയും കൂട്ടി തെരച്ചില്‍ നടത്തുന്നതിനിടെ അഞ്ചരയോടെ അടിവാരത്ത് പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു. മരിച്ച മീനുവിന്റെ ശരീരത്തിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലംഗവ.എച്ച്.എസ്.എസില്‍ ഒരേക്ലാസില്‍ പഠിക്കുന്നവരാണ് ഇരുവരും.
സ്കൂളില്‍ ഇന്നലെ കലോത്സവമായതിനാല്‍ രാവിലെ സാധാരണ വസ്ത്രം ധരിച്ചാണ് ഇറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതോടെ വീട്ടുകാർ സഹപാഠികളോട് അന്വേഷിച്ചെങ്കിലും കണ്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് രക്ഷിതാക്കള്‍ അടൂർ പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് വിവരമറിയുന്നത്. മീനുവിന്റെ മൃതദേഹം മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.
പെണ്‍കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലില്‍ ഇരുവരുടേയും സ്കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയില്‍ നിന്ന് ലഭിച്ചു. സ്കൂള്‍ ബാഗിലുണ്ടായിരുന്ന ബുക്കില്‍ ആത്മഹത്യാ കുറിപ്പുള്ളതായി സൂചനയുണ്ട്. ഇവിടത്തെ കടയില്‍ ബാഗ് വച്ചശേഷം ഇവർകൊല്ലം മരുതിമലയിലേക്ക് പോയതാകാമെന്നാണ് നിഗമനം.