ആർഎസ്‌എസ് ശാഖയ്ക്കെതിരെ പോസ്റ്റ് ഇട്ട്, കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവില്‍ പോയതായി സംശയം.
രണ്ടുദിവസമായി ഇയാള്‍ നാട്ടിലില്ല. നിതീഷ് മുരളീധരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അനന്ദു അജി ആത്മഹത്യയ്ക്ക് മുൻപ് റെക്കോർഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എൻഎം എന്നയാള്‍ നിതീഷ് മുരളീധരൻ ആണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു വീഡിയോ.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ അസ്വഭാവിക മരണത്തിന് കേസെടുത്താണ് തമ്ബാനൂർ പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് വിവിധ ഇടങ്ങളില്‍ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് അനന്ദു അജി വിഡിയോ ദൃശ്യങ്ങളില്‍ വെളിപ്പെടുത്തുന്നു. ഈ ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർന്നുള്ള അന്വേഷണം.
പുറത്തുവന്ന ദൃശ്യങ്ങള്‍ അനന്ദുവിന്റെ ഫോണില്‍ പൊലീസ് മുന്നേ ശേഖരിച്ചിരുന്നു. ആരോപണ വിധേയനായ നിധീഷ് മുരളീധരനെയും ആർഎസ്‌എസ് നേതാക്കളെയും കേന്ദ്രീകരിച്ച് പോലീസ് വിവരശേഖരണം നടത്തുന്നുണ്ട്. നിയമപദേശം തേടിയതിനു ശേഷം ആയിരിക്കും ആത്മഹത്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകള്‍ ആരോപണ വിധേയർക്കെതിരെ ചുമത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.