ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ അലിഗഡില്‍, ഹത്രാസിലെ ഒരു ബൈക്ക് ഷോറൂം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവ് അശോക് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യയും എബിഎച്ച്എം ജനറല്‍ സെക്രട്ടറിയും നിരഞ്ജനി അഖാരയുടെ മഹാമണ്ഡലേശ്വറുമായ പൂജ ശകുൻ പാണ്ഡെയാണ് കേസിലെ പ്രധാന പ്രതി. അവർ ഇപ്പോള്‍ ഒളിവിലാണ്. 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച പൂജാ ശകുൻ പാണ്ഡെ വിവാദ നായികയാണ്. പൂജ ശകുൻ പാണ്ഡെയുടെ ഒളിയിടത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത എന്നയാളെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. രണ്ട് വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 23 ന് അലിഗഡില്‍ വെച്ചാണ് അഭിഷേക് കൊല്ലപ്പെട്ടത്. കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍, പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സെപ്റ്റംബർ 23 ന് രാത്രി 9.30 ഓടെയാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെടുന്നത്. ബസ് കാത്തുനിന്ന അഭിഷേകിനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ പണമിടപാടിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അഭിഷേകിനെ പൂജ ശകുൻ പാണ്ഡെയും ഭർത്താവ് അശോക് പാണ്ഡെയും കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ സംശയമുണ്ടെന്ന് കാട്ടി അഭിഷേകിന്റെ പിതാവും പൊലീസിനെ സമീപിച്ചിരുന്നു.
വാടക കൊലയാളിയെ ഏർപ്പെടുത്തിയാണ് പൂജയും ഭർത്താവും കൃത്യം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാടക കൊലയാളിയായ മുഹമ്മദ് ഫസലിനെയും കൂട്ടാളിയേയും പിടികൂടി. ഇതാണ് കൊലപാതകത്തില്‍ പ്രതികളുടെ കൂടുതല്‍ പങ്ക് പുറത്തെത്തിച്ചത്. പൂജ ശകുൻ പാണ്ഡെയും ഭർത്താവുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തനിക്ക് മൂന്ന് ലക്ഷം വാഗ്ദാനം ചെയ്തുവെന്നും മുഹമ്മദ് പൊലീസിന് മൊഴിനല്‍കി.
തുടർന്ന് പൊലീസ് അശോക് പാണ്ഡെയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പൂജ ശകുൻ പാണ്ഡെ ഒളിവില്‍ പോയതിനാല്‍ പിടികൂടാൻ കഴിഞ്ഞില്ല. അതേസമയം കൊലപാതകത്തിന് പിന്നില്‍ സാമ്ബത്തികം മാത്രമല്ല കാരണമെന്നാണ് അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നത്. പൂജ ശകുൻ പാണ്ഡെ തന്റെ മകനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ ബിസിനസ് സംരംഭത്തില്‍ പങ്കാളിയാക്കാനും പൂജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഷേക് ഇതിനു വഴങ്ങിയില്ലെന്ന് കുടുംബം വ്യക്തമാക്കി.
അലിഗഡിലെ ഹിന്ദു മഹാസഭയുടെ ഒരു പ്രമുഖ നേതാവാണ് പൂജ ശകുൻ പാണ്ഡെ അഥവാ സാധ്വി അന്നപൂർണ്ണ അഥവാ ലേഡി ഗോഡ്സെ. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അവർ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. മുസ്ലീങ്ങളില്‍ നിന്നുള്ള ആസന്നമായ ഭീഷണിയില്‍ നിന്ന് “ഹിന്ദുക്കളെ സംരക്ഷിക്കുക” എന്ന പ്രചാരണത്തിലൂടെയും അക്രമാസക്തമായ പ്രസംഗങ്ങളിലൂടെയും അവർ എന്നും വിവാദ നായികയാണ്. 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് വെടിയുതിർത്തായിരുന്നു ഇവർ വാർത്തകളില്‍ നിറഞ്ഞത്. 2021-ല്‍, ഡല്‍ഹി അതിർത്തികളില്‍ കർഷകർ ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധത്തെത്തുടർന്ന് കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിന് ശേഷം മോദിക്കെതിരെയും ഇവർ നിലപാട് സ്വീകരിച്ചിരുന്നു. “ജിസ്കി ഏക് ബാത് നഹി, ഉസ്ക ഏക് ബാപ് നഹി” എന്ന് പറഞ്ഞുകൊണ്ട് ഹിന്ദു മഹാസഭയുടെ അലിഗഡ് ഓഫീസില്‍ നിന്ന് പൂജ ശകുൻ മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു.
2020 ഏപ്രിലില്‍, തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മതസ്പർധ വളർത്തുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
2021-ല്‍ ഹരിദ്വാറില്‍ നടന്ന കുപ്രസിദ്ധമായ ധരം സൻസദില്‍, മുസ്ലീം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത പൂജ ശകുൻ ആയുധം ഉപയോഗിക്കാനും വംശഹത്യയ്ക്ക് പ്രേരിപ്പിക്കാനും ആഹ്വാനം ചെയ്തു. മുസ്ലീങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവർ നേരിട്ട് ആഹ്വാനം ചെയ്യുകയായിരുന്നു.
“ആയുധങ്ങളില്ലാതെ ഒന്നും സാധ്യമല്ല. അവരുടെ ജനസംഖ്യ ഇല്ലാതാക്കണമെങ്കില്‍ അവരെ കൊല്ലുക. കൊല്ലാനും ജയിലില്‍ പോകാൻ തയ്യാറാകൂ. ഞങ്ങളില്‍ 100 പേർ 20 ലക്ഷം പേരെ [മുസ്ലീങ്ങളെ] കൊല്ലാൻ തയ്യാറായാലും, ഞങ്ങള്‍ വിജയിക്കും, ജയിലില്‍ പോകും… നാഥുറാം ഗോഡ്സെയെപ്പോലെ, ഞാൻ തയ്യാറാണ്. എന്റെ മതത്തിന് ഭീഷണിയായ എല്ലാ പിശാചുക്കളില്‍ നിന്നും എന്റെ ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ ഞാൻ ആയുധമെടുക്കും,” അവർ പറഞ്ഞു. മുസ്ലീങ്ങളെ കൊല്ലാൻ പലതവണ ആഹ്വാനം ചെയ്തിട്ടും, പൂജ ശകുന്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.



