തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ആശാവർക്കർമാരുടെ സമരത്തിലാണ് സർക്കാറിനെതിരെയുള്ള വിമർശനം.
”കോവിഡ് വന്നപ്പോൾ ഓടി നടന്നത് ആശാവർക്കർമാരാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാള്‍ പടയാണ് ആശാവർക്കർമാർ. ഇന്നവരെ പാടെ അവഗണിക്കുകയാണ്.
മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് സമരവുമായി ഇറങ്ങേണ്ടിവന്നത്. സമര പരമ്പരകളിലൂടെയാണ് സിപിഎം അധികാരത്തിൽ വന്നത് . പക്ഷെ ഇപ്പോൾ അവർ സമരത്തെ പുച്ഛിക്കുകയാണ്”- ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തെ ആർക്കും അവഗണിക്കാനാകില്ല. ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ആയിരുന്ന സമയത്ത് അതിന് അടിസ്ഥാനമായിരുന്നത് ആശാവർക്കർമാരാണ്.
പേരിൽ മാത്രമേ അവർക്ക് ആശയുള്ളൂ. ഇപ്പോൾ ഉള്ളത് നിരാശ മാത്രമാണ്. അവരെ മനുഷ്യരായ് പരിഗണിക്കണം. മനുഷ്യനാകണം എന്ന് പാടിയാൽ മാത്രം പോര”- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിൽ തുടരുന്ന സമരം കടുപ്പിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം.
ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാരുടെ സമരം.സമരത്തെ തള്ളി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.