മറ്റുളളവരുടെ മനസ്സ് കാണാന്‍ കഴിയുന്നവര്‍ക്കാണ് ഹൃദയഹാരിയായ സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയുക

അയാള്‍ക്ക് മറവിരോഗമായിരുന്നു.  അതുകൊണ്ട് തന്നെ ഭാര്യയാണ് എപ്പോഴും എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നത്. 

കഴിഞ്ഞവര്‍ഷം ക്രിസ്തുമസ്സിന് ഓണ്‍ലൈനില്‍ കണ്ട ചുവന്ന ഉടുപ്പ് അവര്‍ക്ക് ഇഷ്ടമായി.  അത് വാങ്ങാനായി ഓര്‍ഡര്‍ കൊടുത്തപ്പോള്‍ സ്റ്റോക്ക് തീര്‍ന്നുപോയി.  അവര്‍ അത് തന്റെ ഭര്‍ത്താവിനോട് പറഞ്ഞ് സങ്കടപ്പെടുകയും ചെയ്തു.  പക്ഷേ, പിന്നെയൊരിക്കലും അവര്‍ ആ ഉടുപ്പ് തേടി പോയതേയില്ല. 

ഈ വര്‍ഷവും ക്രിസ്തുമസ്സ് വന്നെത്തി.  ക്രിസ്തുമസ്സ് ദിനത്തില്‍ രാവിലെ  അവള്‍ പുറത്തിറങ്ങിയപ്പോള്‍ ക്രിസ്തുമസ്സ് ട്രീയുടെ ചുവട്ടില്‍ ഒരു സമ്മാനപ്പൊതിയിരിക്കുന്നു.  ആകാംക്ഷയോടെ അവളത് തുറന്ന് നോക്കി. 

അതില്‍ അവള്‍ കഴിഞ്ഞവര്‍ഷം വാങ്ങാനാഗ്രഹിച്ച ഉടുപ്പായിരുന്നു.  അതേ ചുവന്ന ഉടുപ്പ്.  നിറഞ്ഞകണ്ണുകളോടെ അവള്‍ ആ ഉടപ്പുമായി തന്റെ ഭര്‍ത്താവിന്റെ അരികിലെത്തി.  അപ്പോള്‍ അയാളുടെ മുഖത്തും നിറഞ്ഞ ചിരിയുണ്ടായിരുന്നു.. കണ്ണുകളില്‍ തിളക്കവും.   

ചില സമ്മാനങ്ങള്‍ മനസ്സില്‍ നിന്നും നല്‍കുന്നവയാണ്.  അവയ്ക്ക് മറവിരോഗം പോലും തടസ്സമാകില്ല.    മനസ്സുകൊണ്ടുനല്‍കുന്ന അത്തരം സമ്മാനങ്ങള്‍ക്ക് വ്യവസ്ഥകളുണ്ടാകില്ല.  തിരിച്ചുകിട്ടുണമെന്ന് ഒരു നിര്‍ബന്ധവും അത്തരം പാരിതോഷികങ്ങള്‍ക്കുണ്ടാവില്ല.

മറ്റുളളവരുടെ മനസ്സ് കാണാന്‍ കഴിയുന്നവര്‍ക്കാണ് ഹൃദയഹാരിയായ സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയുക. 

നല്‍കുന്ന സമ്മാനങ്ങള്‍ ഹൃദയത്തില്‍ നിന്നാകട്ടെ, അപ്പോഴാണ് ബന്ധങ്ങള്‍ ഊഷ്മളവും സത്യസന്ധവുമാകുന്നത്

– ശുഭദിനം.