പുകഴ്ത്തലില്‍ അമിതമായി സന്തോഷിക്കുകയോ  ഇകഴ്ത്തലില്‍ അതിയായി ദുഃഖിക്കുകയോ ചെയ്യരുത്

ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും ബീര്‍ബലും കൂടി വേഷപ്രച്ഛന്നരായി നടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വലിയ ഭാരമുളള വിറകുകെട്ടുമായി ഒരാള്‍ പ്രയാസപ്പെട്ട് നടന്ന് അവരുടെ അരികിലെത്തി. 

അയാളോട് ചക്രവര്‍ത്തി ചോദിച്ചു:  താങ്കള്‍ ഇത്രയും വലിയ ഭാരം ചുമന്ന് കൊണ്ടാണോ നിത്യവൃത്തി കഴിക്കുന്നത്?  അപ്പോള്‍ ആ യുവാവ് പറഞ്ഞു:  മഹാനായ അക്ബര്‍ ചക്രവര്‍ത്തി ചുമക്കുന്ന രാജ്യഭാരം വെച്ച് നോക്കുമ്പോള്‍ ഇതെത്ര ചെറുതാണ്.

ചക്രവര്‍ത്തി അപ്പോള്‍ മറ്റൊരു അടവെടുത്തു. ചക്രവര്‍ത്തി വിഷമം അഭിനയിച്ചുകൊണ്ടുപറഞ്ഞു:  നിങ്ങളറിഞ്ഞില്ലേ, അക്ബര്‍ ചക്രവര്‍ത്തി ഇന്ന് രാവിലെ മരിച്ചുപോയി. 

ഇത് കേട്ട് ദുഃഖത്തോടെ അയാള്‍ പറഞ്ഞു:  കഷ്ടമായിപ്പോയി  ദൈവം ഇത്രയും വേഗം അദ്ദേഹത്തെ വിളിക്കണ്ടായിരുന്നു.  ചക്രവര്‍ത്തിക്ക് സന്തോഷമായി.  അവര്‍ യാത്ര തുടര്‍ന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു സ്ത്രീ സംഭാരം വില്‍ക്കുന്നത് കണ്ടു.

അവരില്‍ നിന്നും സംഭാരം വാങ്ങികുടിക്കവേ ചക്രവര്‍ത്തിചോദിച്ചു: നമ്മുടെ ചക്രവര്‍ത്തിയുടെ കുറിച്ച് എന്താണ് അഭിപ്രായം.?  അവര്‍ പറഞ്ഞു:  എന്ത് പറയാന്‍.  അദ്ദേഹം അവിടിരുന്ന് ഭരിക്കുന്നു.  എന്നെപ്പോലുളള പാവങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നു. 

ആ സ്ത്രീയോടും ചക്രവര്‍ത്തി മരിച്ചുപോയെന്ന് അക്ബര്‍ പറഞ്ഞു.  ഇത് കേട്ട് അവര്‍ പറഞ്ഞു:  മരിച്ചുപോയോ, എന്നാല്‍ ഞാന്‍ അവിടേക്ക് പോകട്ടെ,  ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ധാരാളം പേര്‍ വരും.  എനിക്ക് നല്ല കച്ചവടം കിട്ടും.  അദ്ദേഹം മരച്ചത് ഏതായാലും നന്നായി.  

ഇത് കേട്ട് ചക്രവര്‍ത്തി വിഷണ്ണനായി. ഇത് കണ്ട് ബീര്‍ബല്‍ പറഞ്ഞു:  മറ്റുളളവരുടെ അഭിപ്രായത്തിന് ഒരു പരിധി മാത്രമേ വിലകൊടുക്കാവൂ..  കാരണം ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് അപരനെക്കുറിച്ചുളള അഭിപ്രായം രൂപപ്പെടുത്തുന്നത്.  

പുകഴ്ത്തലില്‍ അമിതമായി സന്തോഷിക്കുകയോ  ഇകഴ്ത്തലില്‍ അതിയായി ദുഃഖിക്കുകയോ ചെയ്യരുത്.  നമ്മുടെ കര്‍മ്മം നാം ഭംഗിയായി ചെയ്താല്‍ മാത്രം മതിയാകും – ശുഭദിനം.