ഡല്‍ഹിയില്‍ വിജയമുറപ്പിച്ച്‌ ബിജെപി; ആഘോഷം തുടങ്ങി

ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തി ബിജെപി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

30 സീറ്റുകളിലാണ് ഭരകക്ഷിയായ ആം ആദ്മി മുന്നില്‍ നില്‍ക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ കോണ്‍ഗ്രസ് അമ്ബേ തകര്‍ന്ന കാഴ്ചയാണ് കാണുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. രാജ്യതലസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇതുവരെയുള്ള ഫലങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണ്, പക്ഷേ അന്തിമഫലത്തിനായി ഞങ്ങള്‍ കാത്തിരിക്കും.” സച്ച്‌ദേവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ഇരട്ട എൻജിൻ സർക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മദ്യനയ വിവാദങ്ങള്‍, മാലിന്യപ്രശ്നം, അഴിമതി തുടങ്ങിയ ഡല്‍ഹിക്കാരെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സച്ച്‌ദേവ് പറഞ്ഞു.

ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഡാന്‍സ് ചെയ്യുന്നതിന്‍റെയും പരസ്പരം അഭിനന്ദിക്കുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ”ജനങ്ങള്‍ ബിജെപിക്ക് നിർണായക ജനവിധി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം പുരോഗമിക്കും. എഎപിയെ ദേശീയ തലസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ രമേഷ് ബിധുരി പറഞ്ഞു.