ബെയ്‌റൂട്ടില്‍ വീണ്ടും ആക്രമണം; ഹിസ്ബുല്ല കമാന്‍ഡറെ ഇസ്രായേൽ വധിച്ചു; തുർക്കിയുടെ കപ്പൽ വരുന്നു അഭയാർത്ഥികളെ രക്ഷിക്കാൻ

ജെറുസലേം: ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഹിസ്ബുല്ല ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സുഹൈല്‍ ഹുസൈനി ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

42000 പലസ്തീനികളാണ് ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 90 ശതമനം ആളുകളെ പ്രദേശങ്ങളില്‍ ഒഴിപ്പിച്ചു കഴിഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഹമാസ് ഇസ്രയേലിന് നേരെ ആദ്യം ആക്രമണം നടത്തിയത്. പിന്നീട് ഇസ്രയേല്‍ തിരിച്ചടിക്കുകയും നൂറു കണക്കിന് ആളുകളെ ഗാസയില്‍ തടവിലാക്കുകയും ചെയ്തു.

ലെബനന്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 10 അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഹിസ്ബുല്ലയുടെ തീരുമാനം. ലെബനനില്‍ സെപ്തംബര്‍ പകുതി മുതല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും 1300 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ലബനനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ തുര്‍ക്കി നാവിക സേനയെ അയക്കാന്‍ തീരുമാനിച്ചു. 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലുകള്‍ ഇന്ന് തുര്‍ക്കിയില്‍ നിന്നും ലെബനനിലേയ്ക്ക് പുറപ്പെടും.